

കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും കേസിൽ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. കേസിൽ തന്ത്രി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയില്ല. അന്വേഷണത്തിലൂടെ മാത്രമെ ഇത് ബോധ്യമാകൂ. അത് കോടതി പറയേണ്ട കാര്യമാണ്.
ശബരിമലയിൽ നടന്ന തിരിമറി അറിഞ്ഞിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവരെക്കൊ മന്ത്രിമാരായി ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്വന്തം വകുപ്പിന്‍റെ കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. പ്രത്യേകിച്ചും മാർക്സിസ്റ്റ് പാർട്ടി പോലുള്ള സംവിധാനത്തിൽ. അറസ്റ്റിലായവരെല്ലാം ഒരേപാർട്ടിക്കാരല്ലെയെന്നും മുരളീധരൻ ചോദിച്ചു. ഇപ്പോൾ ജയിലിൽ കിടക്കുന്ന നാലഞ്ച് പേരും തന്ത്രിയും ചേർന്നാൽ എല്ലാമായി കേസ് കഴിഞ്ഞുവെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല. തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. മന്ത്രിമാരെ രക്ഷിക്കാൻ ശ്രമം നടന്നാൽ പ്രതിപക്ഷം ശക്തമായി പ്രതികരിക്കുമെന്ന് കെ.മുരളീധരൻ മുന്നറിയിപ്പ് നൽകി