'രാഘവൻ പറഞ്ഞത് പാർട്ടി പ്രവർത്തകരുടെ പൊതുവികാരം'; കെ മുരളീധരൻ

'രാഘവൻ പറഞ്ഞത് പാർട്ടി പ്രവർത്തകരുടെ പൊതുവികാരം'; കെ മുരളീധരൻ

കെപിസിസി അധ്യക്ഷൻ റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. ഡിസിസി പ്രസിഡന്‍റ് റിപ്പോർട്ടുമായി നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. അങ്ങനെ പരസ്യപ്പെടുത്താൻ പാടില്ലായിരുന്നെന്നും മുരളീധരൻ കുറ്റപ്പെടുത്തി
Published on

കോഴിക്കോട്: എംകെ രാഘവൻ (MK Raghavan) എംപിയെ അനുകൂലിച്ച് കെ മുരളീധരൻ (K Muralidharan). എംകെ രാഘവൻ പറഞ്ഞതിൽ തെറ്റില്ലെന്നും പാർട്ടി പ്രവർത്തകരുടെ പൊതു വികാരമാണ് അദ്ദേഹം പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. മാത്രമല്ല ഇന്നലത്തെ പരിപാടിയും പാർട്ടി വേദിയിലാണ് നടന്നത്. വിവാദമുണ്ടാകാതിരിക്കാനാണ് താൻ മിണ്ടാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷൻ റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. ഡിസിസി പ്രസിഡന്‍റ് റിപ്പോർട്ടുമായി നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. അങ്ങനെ പരസ്യപ്പെടുത്താൻ പാടില്ലായിരുന്നെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

രാജാവ് നഗ്നനാണെന്ന് പറയാൻ ആരും തയ്യാറല്ല. കാരണം അങ്ങനെ പറഞ്ഞാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടും. കോൺഗ്രസിലെ രീതികളെല്ലാം മാറ്റം വന്നിരിക്കുകയാണ്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇപ്പോഴത്തെ രീതി. അതിനാൽ തന്നെ ഇവിടെ വിയോജിപ്പോ, വിമർശനമോ ഒന്നും പറ്റില്ല. മാത്രമല്ല ഇപ്പോൾ വാഴ്ത്തലും പുകഴ്ത്തലുമായി പാർട്ടി മാറുന്നുണ്ടോ എന്നു സംശയിക്കുന്നുവെന്നും എംകെ രാഘവൻ (MK Raghavan) പറഞ്ഞിരുന്നു.