
തിരുവനന്തപുരം: വിദേശ സർവകലാശാല സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങളും അതിനായി ചർച്ചകളും നടക്കണം. ചർച്ചകൾപോലും പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു.
പ്രതിപക്ഷ എംഎൽഎമാർ പുഷ്പനെ അറിയാമോ എന്ന ചോദിച്ചതിന്, പുഷ്പനെ ഓർമയുണ്ടെന്നും ആ സമരത്തിൽ പങ്കെടുത്ത ആളുകളാണ് ഞങ്ങളെല്ലാവരും. 40 വർഷം മുമ്പ് ട്രാക്‌ടറിനും കമ്പ്യൂട്ടറിനുമെതിരെ സമരം ചെയ്തിട്ടുണ്ട്. മൂവായിരത്തോളം തെഴിലാളികൾ തൊഴില്ലില്ലാതെ നിൽക്കുന്ന, കർഷക തൊഴിലാളികൾക്ക് ജോലി കിട്ടാത്ത കാലത്തെ പോലെയാണോ ഇന്ന്. കാലം മാറുമ്പോൾ അത് മനസിലാക്കണം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കാംപ്യൂട്ടറൈസേഷൻ വന്നപ്പോൾ തൊഴിൽ നഷ്ടമാകുമെന്ന് പറഞ്ഞ് കോൺഗ്രസ് സംഘടനയുടെ സമരം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
വിദേശ സർവകാലശാലയെക്കുറിച്ച് ചർച്ചചെയ്യുന്നതേ ഉള്ളൂ എന്നാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. സിപിഎം ഇപ്പോൾ ഒരു നയം എടുത്തിട്ടില്ല. ചർച്ച ചെയ്തിട്ട് പൊതുവായ മാനദണ്ഡം നോക്കി കാര്യങ്ങൾ ചെയ്യും. ചർച്ചകൾ പോലും പാടില്ല എന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.