ആലപ്പുഴ: നെല്ലിന്‍റെ പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബത്തിന് ജപ്തി നോട്ടീസയച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ രാധകൃഷ്ണൻ. കോർപ്പറേഷൻ വായ്പയിൽ പരാമാവധി ഇളവുകൾ നൽകി തീർപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മാത്രമല്ല കുടുംബത്തിന്‍റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥൻ നോട്ടീസയച്ചതിൽ കോർപ്പറേഷൻ എംഡിയോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു.
ആലപ്പുഴ തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്‍റെ കുടുംബമാണ് ജപ്തി ഭീഷണി നേരിടുന്നത്. കുടിശികയായ 17600 രൂപ അഞ്ചു ദിവസ്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്. 2022 ആഗസ്റ്റ് 27 നാണ് 60000 രൂപ സ്വയം തൊഴിൽ വായ്പിയായി ഇവർ ലോൺ എടുത്തത്. 15000 രൂപയോളം ഇതിനകം തിരിച്ചടച്ചു. പതിനൊന്ന് മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. നവംബർ 14 ന് കോർപ്പറേഷനിറക്കിയ നോട്ടീസ് കുടുംബത്തിന് ലഭിക്കുന്നത് രണ്ട് ദിവസം മുമ്പാണ്.
പാട്ടത്തിനെടുത്ത മൂന്നര ഏക്കർ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്ന് 2023 നവംബർ 11 നാണ് കുന്നുമ്മ കാട്ടിൽ പറമ്പിൽ പ്രസാദ് ജീവനൊടുക്കിയത്. സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറുപ്പെഴുതി കർഷകൻ ആത്മഹത്യ ചെയ്തത്. പിന്നാലെ കർഷകന്‍റെ കുടുംബത്തിലെത്തിയ മന്ത്രിമാർ കുടിശിക എഴുതി തള്ളുമെന്ന് വാക്കു നൽകിയിരുന്നു.