തൃശൂർ: സാഹിത്യ അക്കാദമി അപമാനിച്ചെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കുറിപ്പിനു മറുപടിയുമായി അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. പൈസ വാങ്ങാതെ താൻ അനേകം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പരാതി എന്തെങ്കിലുമുണ്ടെങ്കിൽ സെക്രട്ടറിയെ അറിയിക്കണം. അങ്ങനെ വന്നിട്ടുള്ള പരാതികളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും കണക്കു പറയാൻ തനിക്കറിയില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ചുള്ളിക്കാടിന്‍റെ ആവശ്യം ന്യായമാണെന്നും നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഗം വ്യക്തമാക്കി.
കിലോമീറ്ററിന് ഇത്ര രൂപ എന്നു കണക്കു കൂട്ടിയാണ് ഓഫിസ് തുക നൽകിയത്. വളരെ കുറഞ്ഞ തുക കൊണ്ട് നടത്തുന്ന ഉത്സവമാണത്.എല്ലാ എഴുത്തുകാർക്കും 1000 രൂപയാണ് കൊടുക്കാറുള്ളത്. ഇവിടെ കിലോമീറ്റർ കണക്കാക്കിയാണ് തുക നല്‍കിയത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കാര്യത്തിൽ അദ്ദേഹം കൂടുതൽ സമയം സംസാരിച്ചു. അല്ലെങ്കിൽ ഇക്കാര്യത്തിലെ നടപടി തെറ്റുപറയാൻ സാധിക്കില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടായതിൽ ദുഃഖമുണ്ട്. - സച്ചിദാനന്ദൻ പറഞ്ഞു.
അതേസമയം, ബലാചന്ദ്രൻ ചുള്ളിക്കാടിന് പിന്തുണയുമായി അക്കാദമി വൈസ് പ്രസിഡന്‍റ് അശോകൻ ചെരുവിൽ രംഗത്തെത്തി. അദ്ദേഹത്തിനിത്തരമൊരു ദുരനുഭവമുണ്ടായതിൽ ഖേദമുണ്ടെന്നും നേരിട്ട് പങ്കില്ലെങ്കിലും മാപ്പു ചോദിക്കുന്നതായി അശോകൻ ചെരുവിൽ പറഞ്ഞു.