
ആലപ്പുഴ: കോൺഗ്രസിന്‍റെ എതിരാളി കോൺഗ്രസ് തന്നെയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ശത്രു മാറ്റി എല്ലാവരും ഐക്യത്തോടെ പോയില്ലെങ്കിൽ നിലവിലെ സ്ഥിതി വഷളാകുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ കോൺഗ്രസ് സ്പെഷൽ കൺവെൻഷനിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ആലപ്പുഴ എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ അതിന്‍റെ പങ്കിൽ കെ.സി വേണുഗോപാലും ഉൾപ്പെടും. ഇപ്പോൾ കോൺഗ്രസിന് അനുകൂല സാഹചര്യമാണ്. ജനങ്ങൾ ഒപ്പമുണ്ട്. നമ്മളാണ് ഇന്ത്യയുടെ കാവൽക്കാരെന്നും ഇതിനെ വളർത്തിയെടുത്താൽ 20 ൽ 20 സീറ്റും കോൺഗ്രസിന് നേടാനാകുമെന്നും സുധാകരൻ പറഞ്ഞു.
എന്തിനും ഏതിനും പണം എന്നതാണ് പിണറായി സർക്കാരിന്‍റെ ലക്ഷ്യം. മോദിയുടെ തൊഴുത്ത് അദാനിയാണെങ്കിൽ പിണറായിടുടേത് ഊരാളുങ്കൽ സൊസറ്റിയാണ്. അവർക്ക് വേണ്ടി നിയമം മാറ്റി ടെൻഡറില്ലാതെ പണികൾ നൽകുന്നു. കരാറുകാരിൽ നിന്ന് കോടികൾ വാങ്ങി പിണറായി തടിച്ചു കൊഴുക്കുന്നു. കടൽ പോലും കൊള്ളയടിക്കാൻ കരാറുകെട്ടിയ നെറി കെട്ടവർ. തൊഴിലാളികളുടെയും കർഷകരുടെയും പണം നൽകാത്ത നന്ദികെട്ടവർ. 50 കോടി രൂപയാണ് കേരളീയത്തിനായി ചിലവഴിച്ചത്. ഇത്രയും തുക ഉണ്ടായിരുന്നെങ്കിൽ കെഎസ്ആർടിസിയും സിവിൽ സപ്ലൈസും കുറച്ചെങ്കിലും രക്ഷപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.