കണ്ണൂർ: ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമായാണ് വിവാദമായതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ഇപിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. പാർട്ടിക്കുള്ളിൽ അദ്ദേഹത്തെ ഒതുക്കാൻ ശ്രമം നടന്നു. അതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് സുധാകരൻ പറഞ്ഞു.
ജാവദേക്കർ ഉൾപ്പെടെയുള്ളവരെ കണ്ടതായി ഇപി തന്നെ സമ്മതിക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് ഇത് ഗൂഢാലോചനയുടെ ഭാഗമാകുന്നത്. എന്തിനാണ് അയാൾ കാണാൻ വന്നത്. ചായ കുടിക്കാൻ ജയരാജന്‍റെ മകന്‍റെ ഫ്ലാറ്റ് ചായക്കടയല്ലെന്ന് സുധാകരൻ പരിഹസിച്ചു. അവർ രാഷ്ട്രീയം പറഞ്ഞില്ലെന്നാണ് അവകാശപ്പെടുന്നച്. പിന്നെ രാമകഥയാണോ പറഞ്ഞത്. ഈ കൂടിക്കാഴ്ചക്ക് ശേഷം കച്ചവടമൊക്കെ നടന്നില്ലേ. വലിയ സ്ഥാനം ഷെയർ ചെയ്ത് കൊടുത്തിട്ടുണ്ടല്ലോ. അത് വെറുതെ കൊടുത്തതൊന്നും അല്ലല്ലോ. ഒരു കാര്യം പറയുമ്പോൾ അതിൽ വ്യക്തത വേണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഇപിയെ ഒതുക്കാനുള്ള പാർട്ടികകത്തുള്ള ആലോചനയുടെ പ്രത്യാഘാതമാണ് ഇത്. അദ്ദേഹം എന്ത് തീരുമാനം എടുത്താലും അതൊന്നും ഞങ്ങളെ ബാധിക്കില്ല. ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രിക്ക് പറയാനാകില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.