മുപ്പതു വെള്ളിക്കാശിനു യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്‍റെ ദിവസമാണിന്ന്, ആ കൂട്ടത്തിൽ ഒന്നായി അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെ കണക്കാക്കിയാൽ മതിയെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. അനിൽ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അനിൽ ആന്‍റണി പാർട്ടിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. പോസ്റ്ററൊട്ടിക്കാനോ, സിന്ദാബാദ് വിളിക്കാനോ ഉണ്ടായിട്ടില്ല. പാർട്ടിയുടെ പ്രവർത്തനങ്ങളുമായി കാര്യമായി ഒരു ബന്ധവുമില്ലാത്ത ചെറുപ്പക്കാരനാണു അനിലെന്നും സുധാകരൻ പ്രതികരിച്ചു. ആന്‍റണിക്ക് മനപ്രയാസമുണ്ട്. പക്ഷേ രാഷ്ട്രീയം വ്യക്തിഗതമാണ്. മകന്‍റെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ ആന്‍റണി ഇഷ്ടപ്പെടുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
ചതിയുടെയും വഞ്ചനയുടെയും ദിവസമാണ്. കോൺഗ്രസിൽ നിന്നും നിരവധി പേരെ ബിജെപിയിലേക്കു കൊണ്ടു പോയിട്ടുണ്ട്. അവരൊക്കെ ശവപ്പറമ്പിൽ അന്ത്യനാളുകൾ പ്രതീക്ഷിച്ചു കിടക്കുകയാണ്. പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയ ആരും ബിജെപിയിലേക്കു പോയിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.