
കോഴിക്കോട്: പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരേ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു സാലാം പറഞ്ഞത്. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം.സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും സലാം വ്യക്തമാക്കി.
മുസ്ലീം ലീഗിനെ സിപിഎം ഔദ്യോഗികമായി പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശനിയാഴ്ച മുസ്ലീം ലീഗ് നേതാക്കളുടെ കൂടിയാലോചനയ്ക്ക് ശേഷമാവും പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരും. ഇടി ബഹുമാന്യനായ നേതാവാണ്, അദ്ദേഹത്തിന്റേത് വ്യക്തിപരമായ നിലപാടാണ്. അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അത് നാളെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നാണ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞത്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയാണ് ഇടി മുഹമ്മദ് ബഷീർ എംപി. പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യാഴാഴ്ച പ്രതികിരിച്ചിരുന്നു.