കെപിസിസി പ്രസിഡന്‍റ് സ്ഥാനം സുധാകരന് ബുധനാഴ്ച തിരിച്ചുകിട്ടും
K SudhakaranFile

കെപിസിസി പ്രസിഡന്‍റ് സ്ഥാനം സുധാകരന് ബുധനാഴ്ച തിരിച്ചുകിട്ടും

വിരുദ്ധപക്ഷത്തിന് അനുകൂലമായി സ്വീകരിച്ചിരുന്ന നിലപാട് ഹൈക്കമാൻഡ് മാറ്റിയത് സുധാകരന്‍റെ സമ്മർദത്തിനു വഴങ്ങി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി കെ. സുധാകരൻ ബുധനാഴ്ച വീണ്ടും ചുമതല ഏൽക്കും. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം സുധാകരനെ പരിഗണിച്ചാൽ മതിയെന്ന സുധാകരൻ വിരുദ്ധപക്ഷത്തിന്‍റെ സമ്മർദത്തിന് കഴിഞ്ഞ ദിവസം വഴങ്ങിയ ഹൈക്കമാൻഡ് ചൊവ്വാഴ്ചയോടെ നിലപാട് മാറ്റുകയായിരുന്നു.

കെപിസിസി പ്രസിഡന്‍റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും സുധാകരൻ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ കടുത്ത സമ്മർദത്തിനു ഹൈക്കമാൻഡ് കീഴടങ്ങുകയായിരുന്നു എന്നാണ് സൂചന.

ആക്ടിങ് പ്രസിഡന്‍റായി എം.എം. ഹസനെ നിയമിച്ചതു തെരഞ്ഞെടുപ്പുഫലം വരുന്നതുവരെയാണെന്ന വാദമുണ്ടായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ ഇതിന് അനുകൂല സമീപനം കൈക്കൊണ്ടു. കെപിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാൻ മേയ് നാലിന് എത്തുമ്പോൾ ചുമതല ഏറ്റെടുക്കാനായിരുന്നു സുധാകരൻ താത്പര്യപ്പെട്ടത്. അതുണ്ടായില്ലെന്നു മാത്രമല്ല, തത്കാലം തുടരാൻ ഹസനോട് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദേശിക്കുകയും ചെയ്തു. ഇതിലെ അമർഷം സുധാകരൻ കെപിസിസി യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.

അതിനുപിന്നാലെ കെപിസിസി പ്രസിഡന്‍റ് സ്ഥാനം നൽകിയേ തീരൂ എന്ന സുധാകരന്‍റെ നിലപാടിന് അനുകൂലമായി ഹൈക്കമാൻഡ് തീരുമാനമെടുക്കുകയായിരുന്നു. ഇതെത്തുടർന്ന് ഹസൻ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം റദ്ദാക്കി.