തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി കെ. സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എ.കെ. ആന്‍റണിയെ സന്ദര്‍ശിച്ചശേഷമാണ് സുധാകരന്‍ ഇന്ദിര ഭവനിലെത്തിയത്. ഇന്ദിര ഭവനില്‍ ഉജ്ജ്വല വരവേല്‍പ്പാണ് അണികള്‍ നല്‍കിയത്. കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്ന് മാര്‍ച്ച് 12 നാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറിയത്. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി ആക്ടിങ് പ്രസിഡന്‍റായി നിയമിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം അദ്ദേഹത്തിന് തിരികെ ചുമതല നല്‍കിയിരുന്നില്ല. ഇതേ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
കെപിസിസി പ്രസിഡന്‍റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേയുള്ളൂ എന്നും ഇന്നലെ സുധാകരൻ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ കടുത്ത സമ്മർദത്തിന് ഹൈക്കമാൻഡ് കീഴടങ്ങുകയായിരുന്നു. ആക്റ്റിങ് പ്രസിഡന്‍റായി എം.എം. ഹസനെ നിയമിച്ചതു തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെയാണെന്ന വാദമുണ്ടായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ഇതിന് അനുകൂല സമീപനവുമെടുത്തു.
എന്നാൽ, മത്സരിക്കാൻ താത്പര്യമില്ലാതിരുന്ന തന്നെ നിർബന്ധിച്ചാണ് മത്സരിപ്പിച്ചതെന്നായിരുന്നു സുധാകരന്‍റെ വാദം. കെപിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാൻ 4ന് എത്തുമ്പോൾ ചുമതല ഏറ്റെടുക്കാനായിരുന്നു സുധാകരൻ താല്പര്യപ്പെട്ടത്. അതുണ്ടായില്ലെന്ന് മാത്രമല്ല, തൽക്കാലം തുടരാൻ ഹസനോട് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദേശിക്കുകയും ചെയ്തു. ഇതിലെ അമർഷം സുധാകരൻ കെപിസിസി യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു. അതിനു പിന്നാലെ കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരികെ നൽകിയേ തീരൂ എന്ന സുധാകരന്‍റെ നിലപാടിന് അനുകൂലമായി ഹൈക്കമാൻഡ് തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഹസൻ ഇന്നലെ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം റദ്ദാക്കുകയും ചെയ്തു.