കെപിസിസി പ്രസിഡന്‍റായി കെ. സുധാകരൻ ഇന്ന് ചുമതലയേൽക്കും

ചുമതല ഒഴിഞ്ഞത് തെരഞ്ഞെടുപ്പിൽ മത്സരിക്കാണന്‍
കെ. സുധാകരൻ ഇന്ന് ചുമതലയേൽക്കും
K SudhakaranFile
Updated on

തിരുവനന്തപുരം: കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ പോയ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഇന്ന് വീണ്ടും ചുമതലയേൽക്കും. തെരഞ്ഞെടുപ്പു ഫലം വന്നശേഷം സുധാകരനെ പരിഗണിച്ചാൽ മതിയെന്ന സുധാകരൻ വിരുദ്ധ പക്ഷത്തിന്‍റെ സമ്മർദത്തിന് കഴിഞ്ഞ ദിവസം വഴങ്ങിയ ഹൈക്കമാൻഡ് ഇന്നലെ നിലപാട് മാറ്റി.

കെപിസിസി പ്രസിഡന്‍റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേയുള്ളൂ എന്നും ഇന്നലെ സുധാകരൻ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ കടുത്ത സമ്മർദത്തിന് ഹൈക്കമാൻഡ് കീഴടങ്ങുകയായിരുന്നു.

ആക്റ്റിങ് പ്രസിഡന്‍റായി എം.എം. ഹസനെ നിയമിച്ചതു തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെയാണെന്ന വാദമുണ്ടായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ഇതിന് അനുകൂല സമീപനവുമെടുത്തു.

എന്നാൽ, മത്സരിക്കാൻ താത്പര്യമില്ലാതിരുന്ന തന്നെ നിർബന്ധിച്ചാണ് മത്സരിപ്പിച്ചതെന്നായിരുന്നു സുധാകരന്‍റെ വാദം. കെപിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാൻ 4ന് എത്തുമ്പോൾ ചുമതല ഏറ്റെടുക്കാനായിരുന്നു സുധാകരൻ താല്പര്യപ്പെട്ടത്. അതുണ്ടായില്ലെന്ന് മാത്രമല്ല, തൽക്കാലം തുടരാൻ ഹസനോട് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദേശിക്കുകയും ചെയ്തു. ഇതിലെ അമർഷം സുധാകരൻ കെപിസിസി യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.

അതിനു പിന്നാലെ കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരികെ നൽകിയേ തീരൂ എന്ന സുധാകരന്‍റെ നിലപാടിന് അനുകൂലമായി ഹൈക്കമാൻഡ് തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഹസൻ ഇന്നലെ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം റദ്ദാക്കുകയും ചെയ്തു. പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ന് സുധാകരൻ മാധ്യമങ്ങളെ കണ്ടേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com