തിരുവനന്തപുരം: സംസ്ഥാന സർക്കിനെ വിമർശിച്ചതിന്‍റെ പേരിൽ യാക്കോബായ സഭാ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേയും പാർട്ടിയുടേയും ഇരട്ട നീതിയാണിവിടെ കാണുന്നതെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളും സുപ്രഭാതം പത്രവും രൂക്ഷമായ വിമർശനം ഉന്നയിച്ചിട്ടും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പുരോഹിതനെ വിവരദോഷിയെന്ന് വിളിച്ചത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാട് ഫാസിസ്റ്റ് സമീപനത്തോടൊപ്പവും ഇസ്ലാമിക പ്രീണനം കൂടിയാണ്. ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളോട് ഒരു നീതിയും മുസ്ലീം വിഭാഗങ്ങളോട് മറ്റൊരു നീതിയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയുടെ വിജയത്തിൽ അരിശം മൂത്ത സിപിഎം നേതാവ് റെജി ലൂക്കോസ് ക്രൈസ്തവരെ അപമാനിക്കാനായാണ് യേശു ക്രിസ്തുവിനെ വികലമാക്കിയ ഫോട്ടോ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചതും ഇതേ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.