അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തുന്നത് കുരിശു യുദ്ധം; കെ സുരേന്ദ്രൻ

അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തുന്നത് കുരിശു യുദ്ധം; കെ സുരേന്ദ്രൻ

അഴിമതിയുടെ ദുരന്തഫലമാണ് വിഷപ്പുകയും ലോക്കപ്പ് മരണങ്ങളും. ആയിരംകോടി രൂപ പിരിച്ചെടുക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്‍റെ സർക്കുലറാണ് തൃപ്പുണിത്തുറ ലോക്കപ്പ് മരണത്തിന് കാരണമെന്നും സുരേന്ദ്രൻ ആരോപിച്ചു

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തുന്നത് കുരിശു യുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് തുടക്കംകുറിക്കുകയാണ്. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ വിശ്രമമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹയങ്ങൾക്കെതിരെ എൻഡിഎ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മാലിന്യ നിർമ്മാർജ്ജന പദ്ധതികളിലെല്ലാം വൻ തോതിലുള്ള അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയാണ് ബ്രഹ്മപുരത്തെ കരാർ സോൺട കമ്പനിക്ക് നൽകിയത്. ഇതിൽ വി ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ട്. ഭരണകക്ഷിയിലെ നേതാവിന്‍റെ കരാറും പ്രതിപക്ഷ പാർട്ടിയിലെ നേതാവിന്‍റെ ഉപകരാറും ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ അഴിമതിയുടെ ദുരന്തഫലമാണ് വിഷപ്പുകയും ലോക്കപ്പ് മരണങ്ങളും. ആയിരംകോടി രൂപ പിരിച്ചെടുക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്‍റെ സർക്കുലറാണ് തൃപ്പുണിത്തുറ ലോക്കപ്പ് മരണത്തിന് കാരണമെന്നും സുരേന്ദ്രൻ ആരോപിച്ചു.

രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തിയുള്ള കള്ളൻമാരുടെ ഘോഷയാത്രയാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഒന്നിച്ചിരിക്കുകയാണ്. കേരളത്തിനു പുറമേ രാജ്യത്തെ എല്ലാ അഴിമതി കേസുകളിലെയും പ്രതികൾ ഒന്നിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിയല്ലെന്ന് എല്ലാവർക്കുമറിയാം. പക്ഷെ അവരുടെ അഴിമതി കേസുകളെ പ്രതിരോധിക്കാൻ മോദിയാണ് രാഹുലിന്‍റെ എംപി സ്ഥാനം ഇല്ലാതാക്കിയതെന്ന പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിൽ പോലും സിപിഎമും കോൺഗ്രസും ഒന്നിച്ച് നിന്നിട്ട് ബിജെപിയെ തോൽപ്പിക്കാനായിട്ടില്ല. ഇനി കേരളത്തിലും ഇരുകൂട്ടരെ മറികടന്ന് ബിജെപി സ്ഥാനം ഉറപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com