

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിൽ നിലപാട് മാറ്റി പറയുന്ന മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിന്‍റെ അപ്പോസ്തലനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏകീകൃത സിവിൽ കോഡിനെ നേരത്തെ സിപിഎം അനുകൂലിച്ചിരുന്നു. 1990 വരെ ഇതിനായി വാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി നിലപാട് മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
മുസ്ലീം ലീഗിന്‍റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആവശ്യമാണ് സിപിഎം അംഗീകരിച്ചിരിക്കുന്നത്. മുത്തലാഖ് ഒരു മുസ്ലീം മാതാപിതാക്കളും അംഗീകരിക്കുകയില്ല. അതുപോലെ സ്വത്തവകാശത്തിൽ പെൺകുട്ടികളോടുള്ള വേർതിരിവും ഒരു മുസ്ലീം മാതാപിതാക്കളും അംഗീകരിക്കുകയില്ല. മുസ്ലിം ധ്രുവീകരണമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും വൈകാതെ തന്നെ സിപിഎം ഒരു മുസ്ലീം പാർട്ടിയായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു.
ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇതു സംബന്ധിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചിരുന്നു.