
തിരുവനന്തപുരം: കഴിഞ്ഞദിവസം സിപിഎം കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലിയുടെ വേദിയിൽ അധികവും ഊശാൻ താടിക്കാരും മറ്റേത്താടിക്കാരും അരിപ്പത്തൊപ്പിക്കാരും ആയിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. എന്തുകൊണ്ടാണ് എല്ലാവരും പലസ്‌തീൻ അനുകൂല സമ്മേളനങ്ങൾ കോഴിക്കോട്ടു മാത്രം വിളിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.
സര്‍ക്കാര്‍ പരാജയപ്പെട്ടതിന് കേന്ദ്രത്തെ പഴിചാരുന്നു. ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു. ഇതെല്ലാം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി മൊല്ലാക്കമാരെ മാത്രം വിളിച്ച് പലസ്തീന്‍ അനുകൂല സമ്മേളനം വിളിച്ചത്. എല്ലാം താടിക്കാര്‍. സിപിഎമ്മിന്‍റെ റാലിയുടെ ചിത്രം കേരളത്തിലെ ജനങ്ങള്‍ ശരിക്കുമൊന്ന് കാണണം, അവിടെ മൊല്ലാക്കമാര്‍ മാത്രമാണ്. ഇതു കമ്യൂണിസ്‌റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റാണോ, കമ്യൂണിസ്‌റ്റ് പാർടി ഓഫ് മൗലവിയാണോ? മണിപ്പുരും പലസ്‌തീനുമൊക്കെ പറഞ്ഞാൽ ആൾക്കാൾക്ക് വീടു കിട്ടുമോ, ലോൺ കിട്ടുമോ, അരി കിട്ടുമോ? പലസ്‌തീൻ പുഴുങ്ങി ഉരുട്ടിക്കഴിക്കാൻ പറ്റുമോ? ഹമാസ് ഉരുട്ടി വിഴുങ്ങാൻ പറ്റുമോ? ഇസ്‌ലാമിക ഭീകരവാദം ലോകത്തെല്ലായിടത്തുമുണ്ട്, എന്നാൽ ജൂതരുടെ സയണിസ്‌റ്റ് ഭീകരവാദം എത്രിടത്തുണ്ട്?- സുരേന്ദ്രൻ ചോദിച്ചു.
ഭരണത്തകര്‍ച്ചയും അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള അടവുനയം മാത്രമാണ് സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി. മുസ്‌ലിങ്ങളോടോ പലസ്തീനോടോ ഉള്ള സ്‌നേഹമല്ല. മതനിരപേക്ഷത വാഴാനുള്ള ആഗ്രഹവുമല്ല. വോട്ടുബാങ്കിനു വേണ്ടിയുള്ള വിലകുറഞ്ഞ പരിപാടിയാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലോകത്തെവിടേയും മുസ്‌ലിങ്ങളോട് സ്‌നേഹമില്ല.
മറ്റു മതപണ്ഡിതന്മാരെ എന്തുകൊണ്ടാണ് പലസ്തീന്‍ സമ്മേളനത്തില്‍ ക്ഷണിക്കാത്തത്? വിളിച്ചിട്ട് വരാത്തതാണോ? മതനിരപേക്ഷ പാര്‍ട്ടിയാണെങ്കില്‍ എന്തുകൊണ്ടാണ് കഷായത്തില്‍ കൂട്ടാനെങ്കിലും ഒരു ക്രിസ്ത്യന്‍- ഹിന്ദു നേതാവിനെ വിളിക്കാത്തത്? ആ വേദിയുടെ ചിത്രം കണ്ടാല്‍ അറിയാം എങ്ങോട്ടാണ് പോകുന്നതെന്ന്?
ഹമാസിന്‍റെ ഭീകരവാദവും കൊള്ളയും കൊച്ചുകുട്ടികളെ ബന്ദികളാക്കി നടത്തിയ കൊലപാതകവുമൊന്നും എന്തുകൊണ്ടാണ് പിണറായിയുടെ കണ്ണില്‍പ്പെടാത്തത്. സയണിസ്റ്റുകളെ ആക്രമിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇസ്‌ലാമിക ഭീകരവാദികളെക്കുറിച്ച് മിണ്ടാത്തത്- സുരേന്ദ്രന്‍ ചോദിച്ചു.
കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചാല്‍ ബിജെപി തടയും. സിപിഎമ്മിന്‍റെ അജൻഡയില്‍ വീഴുന്ന കോൺഗ്രസും പ്രതിപക്ഷവുമാണ് കേരളത്തിലുള്ളത്. തലയില്‍ ആൾത്താമസമില്ലാത്ത ഈ പ്രതിപക്ഷത്തിന്‍റെ ഗതി കണ്ടറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.