

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സംഘടനാ- തെരഞ്ഞെടുപ്പു പ്രചാരണ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്നും, സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ടെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും.
ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാൻ ഡല്‍ഹിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ച സുരേന്ദ്രന്‍ തന്നെ വ്യക്തിപരമായ ഈ തീരുമാനം നേതൃത്വ അറിയിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, നേതൃത്വം നിര്‍ദേശിച്ചാല്‍ സുരേന്ദ്രനും മത്സര രംഗത്തിറങ്ങേണ്ടിവരും.
പ്രധാന ബിജെപി നേതാക്കളോടെല്ലാം സംഘടനാ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാനും നിര്‍ദേശമുണ്ട്. ഓരോ മണ്ഡലത്തിലും മൂന്നുപേരുടെ പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെത്തിയ നേതാക്കള്‍ ഈ പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറി. കേന്ദ്ര പാർലമെന്‍ററി ബോർഡ് പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലാണ് സുരേന്ദ്രന്‍ മത്സരിച്ചത്. അന്ന് ശബരിമല വിഷയം വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു സുരേന്ദ്രനും ബിജെപിയും.
എന്നാല്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണ് ചെയ്തത്. അതേസമയം, ഇപ്രാവശ്യം കേരളത്തില്‍ ബിജെപിയുടെ രണ്ടു കേന്ദ്രമന്ത്രിമാര്‍ മത്സര രംഗത്തുണ്ടാകാന്‍ സാധ്യതയേറി. വി. മുരളീധരന്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറെ തിരുവനന്തപുരത്തേക്കും കണ്ടുവച്ചിട്ടുണ്ട്.
രാജ്യസഭ വഴി മന്ത്രിമാരായ നേതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചുവരണമെന്ന് ബിജെപി നേതൃത്വം നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന നേതൃത്വം മനസില്‍ക്കണ്ട ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ രാജീവ് ചന്ദ്രശേഖര്‍ ഉണ്ടായിരുന്നില്ല. നിര്‍മല സീതാരാമനടക്കമുള്ള കേന്ദ്ര നേതാക്കള്‍ എത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖരന്‍റെ പേര് പട്ടികയില്‍ ഇടംപിടിച്ചത്. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിന്‍റെ പേരും തിരുവനന്തപുരത്തേക്ക് ആലോചിക്കുന്നുണ്ട്.
അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കൊല്ലം, കോട്ടയം, വയനാട് സീറ്റുകൾ ബിഡിജെഎസിന് നൽകാൻ ആലോചനയുണ്ട്. എറണാകുളത്ത് അനില്‍ ആന്‍റണിയുടെയും പാലക്കാട് സി. കൃഷ്ണകുമാറിന്‍റെയും വടകരയില്‍ പ്രഫുല്‍ കൃഷ്ണയുടെയും പി.ടി. ഉഷയുടെയും പേരുകളും ചർച്ചയായിട്ടുണ്ട്. കോഴിക്കോട്ട് ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരുടേയും കാസര്‍ഗോട്ട് പി.കെ. കൃഷ്ണദാസിന്‍റെയും കണ്ണൂരിൽ വത്സൻ തില്ലങ്കേരിയുടെയും പേരുകൾ ഇടംപിടിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരന്‍റെ പേര് പത്തനംതിട്ടയിൽ ഉയർന്നു കേൾക്കുന്നു. അവിടെ പി.സി. ജോര്‍ജിനെ ഇറക്കിയേക്കാനും ചർച്ചകൾ നടക്കുന്നു.