തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് പക വീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാ മോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ നോട്ടീസ് അയച്ച നടപടി ജനാധിപത്യവിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമവുമാണ്. ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന് നിഥിന് എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്ക് മ്യൂസിയം പൊലീസ് നോട്ടീസ് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല.
ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. മാധ്യമ പ്രവർത്തകർ വാർത്തകൾക്ക് പിന്നാലെ പോവുന്നത് സ്വാഭാവികമാണ്. അതിനെ കേസെടുത്ത് ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. നേരത്തെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തത് സർക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ തെളിവാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു