
ചെന്നൈ: കലാക്ഷേത്രയിലെ ലൈംഗികാരോപണ കേസിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളെജ് ഒഫ് ഫൈൻ ആർട്സിലെ നൃത്താധ്യാപകനും അസിസ്റ്റന്റ് പ്രൊഫസറുമായ കൊല്ലം സ്വദേശി ഹരിപദ്മനെയാണ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഹരിപദ്മനുൾപ്പടെ നാല് അധ്യാപകർക്കെതിരേ കലാക്ഷേത്രയിൽ നിന്നു 100ലധികം പരാതികൾ വനിതാ കമ്മിഷന് ലഭിച്ചിരുന്നു.
കോളെജിലെ മലയാളിയായ പൂർവ വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിപദ്മനെതിരേ കേസെടുത്തത്. ലൈംഗിക പീഡനം, ജോലിസ്ഥലത്തെ അതിക്രമം തുടങ്ങിയ കേസുകളിൽ ഐപിസി സെക്ഷന് 354എ, 509 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അഡയാർ പൊലീസ് കേസെടുത്തിരുന്നത്.
അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചതായി വിദ്യാർഥിനി പരാതിയിൽ പറയുന്നു. അധ്യാപകന്റെ ശല്യം കാരണം കലാക്ഷേത്രയിലെ പഠനം പാതിവഴിയിൽ നിർത്തിപ്പോവുകയായിരുന്നുവെന്ന് ഇവർ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കലാക്ഷേത്രയിലെ സജിത് ലാല്, സായ് കൃഷ്ണന്, ശ്രീനാഥ് എന്നിവരാണ് ആരോപണ വിധേയരായ മറ്റ് അധ്യാപകർ. ഇവർക്കെതിരെ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് പൊലീസ് കേരളത്തിലെത്തി വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തി.
പരാതികളിൽ നടപടിയാവശ്യപ്പെട്ട് വിദ്യാർഥികൾ വ്യഴാഴ്ച രാപകൽ പ്രതിഷേധം തുടങ്ങിയിരുന്നു. അധ്യാപകരിൽ നിന്ന് വർഷങ്ങളായി ലൈംഗിക പീഡനവും അധിക്ഷേപവും നേരിടേണ്ടി വന്നുവെന്ന് വിദ്യാർഥിനികൾ പറയുന്നു. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എ.എസ്. കുമാരി വെള്ളിയാഴ്ച ക്യാംപസിൽ വിദ്യാർഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2008 മുതൽ ക്യാംപസിൽ പീഡനം നേരിട്ടതായി പല വിദ്യാർഥികളും ചൂണ്ടിക്കാട്ടി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും പരാതി അയച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചിരുന്നു.