കോളെജ് അധികൃതരുടെ പീഡനമെന്ന് ആരോപണം; കളമശേരി പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

അധ്യാപകര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി സഹപാഠികള്‍
Kalamasery Polytechnic Student found dead
Kalamasery Polytechnic Student found dead
Updated on

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്‍റ് പോളിടെക്‌നിക് കോളജില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. പനങ്ങാട് സ്വദേശിയും മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ പ്രജിത്തിനെയാണ് ഇന്നലെ വൈകിട്ടോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജ് അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ആരോപണം. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

അധ്യാപകര്‍ പ്രജിത്തിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി സഹപാഠികള്‍ ആരോപിച്ചു. ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനാകില്ലെന്നും അറ്റൻഡൻസ് കുറഞ്ഞതിന്‍റെ പേരിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി അധ്യാപകർ പ്രജിത്തിനെ അപമാനിച്ചിരുന്നെന്നും സഹപാഠികള്‍ പറയുന്നു. മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

എന്നാൽ അധ്യാപകരുടെ ഭാഗത്തുനിന്ന് യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ല എന്ന് പോളിടെക്നിക് പ്രിൻസിപ്പൽ ആനി ജെ സനത്ത് പറഞ്ഞു. പ്രജിത്ത് ഒരുതവണ കണ്ടോണേഷൻ അടച്ച വിദ്യാർഥിയാണ്. തുടർച്ചയായി ഹാജർ കുറഞ്ഞപ്പോൾ രക്ഷിതാക്കളെ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിൻസിപ്പിലിന്‍റെ വിശദീകരിച്ചു. പരാതി ലഭിച്ചാൽ ഇന്‍റെണല്‍ കമ്മിറ്റിയെവെച്ച് അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com