
കൊച്ചി: കളമശേരി സ്ഫോടന കേസിൽ മരിച്ച യുവതിയെക്കുറിച്ചുള്ള ദുരൂഹതകൾ തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണെന്ന തരത്തിലുള്ള സംശയങ്ങളാണ് പുറത്തു വരുന്നത്. ഇത് സംബന്ധിച്ച സൂചനകൾ പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
അതേസമയം, കേസിലെ പ്രതി ഡോമ്നിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. 16 വർഷം താൻ യഹോവ സാക്ഷികളിലുണ്ടായിരുന്നെന്നും യഹോവ സാക്ഷികൾ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകിയതെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം ലൈവിൽ പറഞ്ഞു. 6 മാസം നീണ്ട തയാറെടുപ്പിനൊടുവിലാണ് സ്ഫോടനം നടത്തിയതെന്നും ഇന്‍റർനെറ്റ് വഴിയാണ് ബോംബുണ്ടാക്കാൻ പഠിച്ചതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.