
കൊച്ചി: കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ്. എറണാകുളത്തും തൃശൂരും അതീവ ജാഗ്രതാ നിർദേശം.
പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്‍റുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും കളമശേരിയിലെത്തി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാറും സ്ഥലം സന്ദർശിക്കും. എൻഐഎയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു.
ഏതു തരത്തിലുള്ള സ്ഫോടനമാണു നടന്നതെന്നു വിദഗ്ധ പരിശോധനയ്‌ക്കുശേഷം മാത്രമേ പറയാനാകൂ. അന്വേഷണത്തിനുശേഷം മാത്രമേ സംഭവത്തെക്കുറിച്ച് പറയാനാവൂ എന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.