കൊച്ചി : കളമശേരി സ്‌ഫോടനക്കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് കേസിലെ ഏക പ്രതി. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മാര്‍ട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.
യഹോവ സാക്ഷികളുടെ പ്രാർഥനായോഗത്തിനിടെയാണ് സ്‌ഫോടനം നടന്നത്. എട്ട് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള കടുത്ത എതിര്‍പ്പാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29ന് യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുന്നതിനിടെയാണ് കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് സ്ഫോടനമുണ്ടായത്. എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൂട്ടായ്മയില്‍ അംഗമായിരുന്ന ഡൊമിനിക് മാര്‍ട്ടിനായിരുന്നു സ്ഫോടനം നടത്തിയത്.
താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തിയ ശേഷം ഡൊമനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.