

കലാമാമാങ്കത്തിന് തിരി തെളിഞ്ഞു
തൃശൂർ: കൗമാര കലാമേളയ്ക്ക് തൃശൂരിൽ തിരിതെളിഞ്ഞു. തേക്കിൻകാട് മൈതാനത്ത് പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 64മത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെ മതത്തിനെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്മാർ ചെയ്യുന്നത്. കലാ-മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവന്നു.
കലോത്സവങ്ങളാണ് ഇതിന് സഹായകമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ അവരുടെ ലോകത്ത് വിഹരിക്കട്ടെ. ഒന്നാംസ്ഥാനം നേടിയവർ മാത്രമല്ല കലാരംഗത്ത് മഹാന്മാരായി മാറിയിട്ടുള്ളത്.
പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കൾ അല്ലയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കലോത്സവത്തിന്‍റെ ഭംഗി മത്സരബുദ്ധി കെടുത്താതെ നോക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ വി.ശിവൻകുട്ടി, ആർ.ബിന്ദു, കെ. രാജൻ, കെ.കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, നടി റിയ ഷിബു തുടങ്ങിയവർ പങ്കെടുത്തു.
15000 പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പാണ്ടിമേളവും കുടമാറ്റവും നടന്നു. 64മത് കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികളാണ് കുടമാറ്റത്തിൽ പങ്കെടുത്തത്.