

ഉണ്ണികൃഷ്ണൻ താൽപ്പര്യം ആൺ സൗഹൃദം; ഗേ ഗ്രൂപ്പുകളിൽ അംഗമെന്ന് പൊലീസ്
തിരുവനന്തപുരം: കമലേശ്വരത്തെ അമ്മയുടേയും മകളുടേയും മരണത്തിൽ പൊലീസിന്റെ നിർണായക കണ്ടെത്തൽ. പ്രതിയായ ഉണ്ണിക്കൃഷ്ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നുവെന്ന് പൊലീസ്. ആണുങ്ങൾക്കൊപ്പം കഴിയാനാണ് ഉണ്ണികൃഷ്ണൻ താൽപ്പര്യപ്പെട്ടത്. ഇയാൾ നിരവധി ഗേ ഗ്രൂപ്പുകളിൽ അംഗമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസിനു നിർണായക വിവരങ്ങൾ ലഭിച്ചത്.ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണൻ താൽപര്യം കാണിച്ചിരുന്നത്. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കമലേശ്വരത്ത് അമ്മ സജിതയും മകൾ ഗ്രീമയും ആത്മഹത്യ ചെയ്തത്. തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. ആറു വർഷം മുൻപായിരുന്നു ഗ്രീമയും ഉണ്ണികൃഷ്ണനും വിവാഹിതരാവുന്നത്. അതിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ പോയത് ഒരു ദിവസം മാത്രമായിരുന്നു. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും.
നേരത്തെ ഉണ്ണിക്കൃഷ്ണന് ആൺസൗഹൃദമാണ് താൽപ്പര്യപ്പെട്ടിരുന്നതെന്ന് ഗ്രീമയുടെ കുടുംബം ആരോപിച്ചിരുന്നു. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്‍റെ കാരണമെന്നും ആരോപിച്ചിരുന്നു. ഇയാള്‍ പിഎച്ച്ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും ആൺ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.