

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും
file image
കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചതിന്‍റെ പേരിൽ കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട്ടിൽ നിന്നും പോയ കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് ഓഗസ്റ്റ് 25ന് വാരണാസിയിലെത്തും.
ഓഗസ്റ്റ് 8ന് ആണ് 17കാരനായ ശിവസൂര‍്യ വീട് വിട്ടത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ പ്രത‍്യേകിച്ച് സൂചനയൊന്നുമുണ്ടായിരുന്നില്ല. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തും.
പണം കൊടുത്ത് ഗെയിമിൽ പങ്കെടുക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ മൊബൈൽ ഉപയോഗം വിലക്കിയെന്നും ഫോൺ വാങ്ങി വച്ചെന്നുമായിരുന്നു അന്ന് ശിവസൂര‍്യയുടെ മാതാപിതാക്കൾ വ‍്യക്തമാക്കിയിരുന്നത്. കുട്ടിയുടെ മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിൽ ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയണം എന്നാണ് എഴുതിയിരിക്കുന്നത്.