

ചെറുപുഴയിൽ 8 വയസുകാരി അച്ഛന്‍റെ ക്രൂര മർദനത്തിനിരയായ സംഭവം; കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും
കണ്ണൂർ: ചെറുപുഴയിൽ 8 വയസുകാരി അച്ഛന്‍റെ ക്രൂര മർദനത്തിനിരയായ കേസിൽ കുട്ടികളെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി. കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നിർദേശ പ്രകാരമാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.
നിലവിൽ കുട്ടികൾ കുടകിലെ അച്ഛന്‍റെ സഹോദരിക്കൊപ്പമാണ് ഉള്ളത്. ഇവരെ ചെറുപുഴയിലേക്ക് എത്തിച്ച ശേഷമാവും ശിശുക്ഷേമ സമിതി ഏറ്റെടുക്കുക. കൃത്യമായ അന്വേഷണത്തിന്‍റെയും പഠനത്തിന്‍റെയും അടിസ്ഥാനത്തിൽ മാത്രമേ കുട്ടികളെ അമ്മയ്ക്ക് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാവൂ എന്നും ശിശുക്ഷേമ സമിതി അറിയിച്ചു.
കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. 12 വയസുകാരനായ മകന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.