

കണ്ണൂർ: ആറാളത്ത് ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡിൽ മരങ്ങളും കല്ലുകളും ഇട്ട് അംബുൻസുകൾ തടഞ്ഞാണ് നാട്ടുകാർ പ്രതിഷേധം നടത്തുന്നത്.
പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനായി എത്തിയ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയും ചെയ്തു. കരിങ്കൊടി കാട്ടുന്നതിനിടെ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്‍റെ ബോണറ്റിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു.
പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കിയതോടെയാണ് മന്ത്രിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എത്താനായത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് ഉറപ്പുകൾ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഞായറാഴ്ച വൈകിട്ടാണ് ആറാളത്ത് സ്വദേശികളായ കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവർ വിറക് ശേഖരിക്കുന്നതിനിടയിൽ കാട്ടാന ഇവരെ ചവിട്ടി കൊന്നത്. കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ ആന നിലയുറപ്പിച്ചിരിന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ ആദ്യം സാധിച്ചിരുന്നില്ല.
പിന്നീട് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാനുള്ള നീക്കം വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് രാത്രി ചർച്ചയ്ക്ക് എത്തിയ സബ് കലക്‌റ്റർ കാർത്തിക് പാണിഗ്രാഹി, സണ്ണി ജോസഫ് എംഎൽഎ എന്നിവരെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.