ഷെറിൻ
file image
കാരണവർ വധക്കേസ് പ്രതി ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി
തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയയ്ക്കാൻ ഗവർണറുടെ അനുമതി. സർക്കാരിന്‍റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിന്‍റെ മോചനം സാധ്യമാകുന്നത്. മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവ് നൽകിയത്. വിട്ടയയ്‌ക്കേണ്ട തടവുകാരുടെ പട്ടികയിൽ സർക്കാർ ഷെറിനെ ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഗവർണർ സർക്കാരിന്‍റെ പട്ടിക തിരിച്ചയച്ചിരുന്നു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്.
ഷെറിന് പരോൾ ലഭിച്ചതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്ത് വന്നതുമാണ് നേരത്തെയുളള ജയിൽ മോചനത്തിന് തിരിച്ചടിയായത്. സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി.
ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. 2009 നവംബർ 7നാണ് ഷെറിന്‍റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്‍റെ കാമുകൻമാർ കൂട്ടുപ്രതികളായിരുന്നു.