മാനന്തവാടി: മാനന്തവാടിയിലിറങ്ങി ജീവനെടുത്ത കാട്ടാനയെ തിരിച്ചറിഞ്ഞു. അജീഷിനെ കൊന്നത് ബേലൂർ മഗ്ന എന്ന കാട്ടാനയാണെന്ന് കർണാടക വനം വകുപ്പ് വ്യക്തമാക്കി. കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസമേഖലയിൽ ആക്രമണം നടത്തുകയും ചെയ്തതോടെ കർണാടക വനം വകുപ്പ് 2023 ഒക്‌ടോബറിൽ ആനയെ മയക്കുവെടിവച്ച് പിടികൂടിയിരുന്നു. തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കേരള അതിർത്തിക്ക് സമീപമുള്ള മൂലഹള്ളി വനമേഖലയിൽ തുറന്നു വിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ആനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവായി. ഇതിനായി സംസ്ഥാനത്തെ വിവിധ ഭാഗത്തു നിന്നുമുള്ള വെറ്റിനറി സർജൻമാർ പടമലയിലേക്കെത്തും. എന്നാൽ അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.
അജീഷിന്‍റെ കുടുംബത്തിൽ ഒരാൾക്ക് ജോലിയും 10 ലക്ഷം രൂപ നഷ്ട പരിഹാരവും സർക്കാർ പ്രഖ്യാപിച്ചു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തുമെന്നും ഉടൻ വയനാട്ടിലേക്കില്ലെന്നും വനം മന്ത്രി അറിയിച്ചു.