കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തിന് വീണ്ടും ഇഡി നോട്ടീസ്

പത്തു വർഷത്തെ ആദായ നികുതി അടച്ചതിന്‍റെ രേഖകൾ കൈയിൽ കരുതണമെന്നും നോട്ടീസിൽ പറയുന്നു
എ.സി. മൊയ്തീൻ
എ.സി. മൊയ്തീൻ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വീണ്ടും നോ‌ട്ടീസ് അയച്ചു. തിങ്കളാഴ്ച രാവിലെ 11 ന് ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം പത്തു വർഷത്തെ ആദായ നികുതി അടച്ചതിന്‍റെ രേഖകൾ കൈയിൽ കരുതണമെന്നും നോട്ടീസിൽ പറയുന്നു.

വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് 25 ന് ഇഡി കത്തയച്ചെങ്കിലും അസൗകര്യം പ്രകടിപ്പിച്ച് മൊയ്തീൻ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നൽകിയിരിക്കുന്നത്.

കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എ.സി. മൊയ്തീനാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ 15 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടുക‍യും 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

150 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നതായി അന്വേഷണത്തിൽ ഇഡി കണ്ടെത്തിയിരുന്നു. നേതാക്കളുടെ നിർദേശപ്രകാരമാണ് ബിനാമി സ്വത്തുക്കൾ പണയപ്പെടുത്തി കോടികൾ തട്ടിയത്. പാവപ്പെട്ട ഇടപാടുകാരുടെ ഭൂമി അവരറിയാതെയാണ് ബിനാമികൾ പണയപ്പെടുത്തിയത്. ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം ലോണുകൾ അനുവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com