
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ നൽകിയ പരാതിയെ തുടർന്ന് മുൻ ബാങ്ക് മാനേജറെ പ്രതി ചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്. മാപ്രാണം മുത്രത്തിപ്പറമ്പിൽ ബിജു കരീമിനെതിരേയാണ് കേസെടുക്കാൻ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂർക്കനാട് പൊയ്യാറ ഗൗതമന്‍റെ ഭാര‍്യ ജയ്ഷയാണ് പരാതി നൽകിയത്. നിരവധി തവണ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ജയ്ഷയുടെ ഭർത്താവ് ഗൗതമൻ 2013ൽ ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
പിന്നീടിത് അടച്ചുതീർക്കുകയും കുറച്ചുപണം സ്ഥിരനിക്ഷേപം ഇടുകയും ചെയ്തു. 2018ൽ ജയ്ഷയുടെ ഭർത്താവ് ഗൗതമൻ മരിച്ചു. 2022 ൽ യുവതിയുടെ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാർ ഭർത്താവിന്‍റെ പേരിൽ 35 ലക്ഷത്തിന്‍റെ വായ്പാ കുടിശ്ശിക ഉണ്ടെന്നും അടച്ചു തീർക്കണമെന്നും ആവശ‍്യപ്പെട്ടു. വ‍്യാജ വായ്പയാണിതെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിലും, ക്രൈം ബ്രാഞ്ചിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രൈാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ മുഖ‍്യപ്രതിയാണ് ബിജു കരീം.