കാസർകോഡ്: കാസർകോഡ് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് വീണ്ടും മൃതദേഹം ചുമന്ന് താഴെയിറക്കി. ബേക്കൽ സ്വദേശിയായ മത്സ്യത്തൊഴിലാളി രമേശന്‍റെ മൃതദേഹമാണ് തൊഴിലാളികളും ബന്ധുക്കളും ചുമന്ന് താഴെയിറക്കിയത്. കഴിഞ്ഞ മൂന്നുമാസമായിട്ട് ലിഫ്റ്റ് തകരാറിലാണ്.
ഇതിനും മുമ്പും ലിഫ്റ്റ് തകരാറായതിനെ തുടർന്ന് കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് മൃതദേഹം ചുമന്ന് താഴെയിറക്കിയ ദുരവസ്ഥ ഉണ്ടായിട്ടുണ്ട്. പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെടുകയും ലിഫ്റ്റിനായി പതിനാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. മന്ത്രിയുടെ നിർദേശം ഉണ്ടായിട്ടും ലിഫ്റ്റ് നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് അധികൃതർക്കു നേരെ ഉയർന്നുവരുന്ന ആരോപണം. മൂന്നു ദിവസം മുമ്പാണ് ലിഫ്റ്റ് നിർമാണത്തിനുള്ള സാധനങ്ങൾ ഇവിടെക്കേത്തിച്ചത്.