പിണറായി വിജയൻ പ്രസംഗത്തിനിടെ തടസം നേരിട്ടതിനെതുടർന്ന് സ്റ്റേജിൽ നിന്ന് ഇറങ്ങി പോവുന്ന ടെലിവിഷൻ ദൃശ്യം
പിണറായി വിജയൻ പ്രസംഗത്തിനിടെ തടസം നേരിട്ടതിനെതുടർന്ന് സ്റ്റേജിൽ നിന്ന് ഇറങ്ങി പോവുന്ന ടെലിവിഷൻ ദൃശ്യം

പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടി, തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുക മാത്രമാണ് താൻ ചെയ്‌തത്‌: വിശദീകരിച്ച് മുഖ്യമന്ത്രി

സിപിഎം നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടാണ് വേദിക്കടുത്തുണ്ടായിരുന്ന കാറിൽ കയറി അദ്ദേഹം പോയത്
Published on

കാസർകോട്: ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുക മാത്രമാണ് താൻ ചെയ്‌തത്‌. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിലെ ബേഡഡുക്ക സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ബാങ്കിന്‍റെ കെട്ടിട ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു പിണറായി വിജയൻ.

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് പറഞ്ഞ ശേഷം. മുഖ്യമന്ത്രി ഔപചാരികമായി പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞുതീരും മുന്‍പേ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് ബാക് സ്റ്റേജിൽ നിന്ന് അനൗൺസ്മെന്‍റും ആരംഭിക്കുകയായിരുന്നു.

'താന്‍ സംസാരിച്ച് തീരും മുന്‍പേ അനൗണ്‍സ്‌മെന്റ് നടത്തുന്നത് ശരിയായ ഏര്‍പ്പാട് അല്ലല്ലോ. താന്‍ സംസാരിച്ച് തീര്‍ത്തിട്ടല്ലേ അനൗണ്‍സ്‌മെന്‍റ് വേണ്ടത്' എന്ന് സംഘാടകരില്‍ ഒരാളോട് വേദിയില്‍ വച്ച് പറയുകയും ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്. ശേഷം സിപിഎം നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടാണ് വേദിക്കടുത്തുണ്ടായിരുന്ന കാറിൽ കയറി അദ്ദേഹം പോയത്.

ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ് പ്രദീപ് കുമാറിനെ പൊലീസ് കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു. പെരിയയിൽ നിന്നാണ് പൊലീസ് പ്രദീപ് കുമാറിനെ കരുതൽ തടങ്കലിൽ എടുത്തത്.

logo
Metro Vaartha
www.metrovaartha.com