

കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണം
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ നാലുവയസുള്ള കുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കഴുത്തിൽ എന്തുകൊണ്ടോ മുറുക്കിയ പാടുകൾ ഉണ്ടായിരുന്നുവെന്ന് ഡോക്റ്റർമാർ പറഞ്ഞു.
ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്‍റെ നാലുവയസുള്ള മകൻ ഗിൽദറാണ് ഞായറാഴ്ച വൈകിട്ട് കഴക്കൂട്ടത്തെ ആശുപത്രിയിൽ വെച്ച് മരിച്ചത്. കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുകയായിരുന്നുവെന്നും പിന്നീട് ഉണർന്നില്ലെന്നുമാണ് അമ്മ ആശുപത്രി അധികൃതരെ അറിയിച്ചത്.
എന്നാൽ ദേഹ പരിശോധന നടത്തിയ ഡോക്റ്റർ മുറിവുകൾ കണ്ടെത്തിയതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മയെയും ആൺ സുഹൃത്തിനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് വിവരം. രണ്ടാഴ്ച മുൻപാണ് ഒന്നര വയസുള്ള കുഞ്ഞും, മരിച്ച കുട്ടിയും, ആൺസുഹൃത്തും, അമ്മയും താമസത്തിലെത്തിയത്. ആലുവയിൽ താമസിച്ചിരുന്ന ഇവർ ഭർത്താവുമായി പിണങ്ങിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് വിവരം.