തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വെൺപാലവട്ടത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലത്തിൽ ഇടിച്ച് യുവതി റോഡിലേക്ക് വീണ് മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരേ പൊലീസ് കേസെടുത്തു. അമിത വേഗം, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്ത സിമിയാണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യയും സ്കൂട്ടർ ഓടിച്ചിരുന്ന സിനിയും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ശിവന്യയേയും സിമിയേയും പിന്നിലിരുത്തി സിനിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ആദ്യം പാലത്തിന്‍റെ മധ്യഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിന്നീട് കൈവരിയിലിടിച്ച് നിയന്ത്രണം വിട്ടു.
ഇതോടെ മൂന്നു പേരും താഴേയ്ക്ക് വീഴുകയായിരുന്നു. സ്കൂട്ടർ കൈവരിയിൽ ഇടിച്ചു നിന്നു. മൂവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ സിമി മരിക്കുകയായിരുന്നു.