"അധികാരത്തിൽ വന്നാൽ പ്രധാന പരിഗണന മത്സര രംഗത്തുനിന്ന് മാറി നിൽക്കുന്നവർക്ക്": കെ.സി. വേണുഗോപാല്‍

യുഡിഎഫിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന നേതൃത്വത്തിന്റെ ഉറപ്പ് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടവര്‍ക്കും ആശ്വാസവും കരുതലുമാണ് സമ്മാനിക്കുന്നത്
kc venugopal about udf success

കെ.സി. വേണുഗോപാൽ

Updated on

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ മത്സര രംഗത്തുനിന്നും മാറി നില്‍ക്കുന്നവര്‍ ആയിരിക്കും സുപ്രധാനസ്ഥാനങ്ങളിലേക്ക് നിശ്ചയിക്കപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി സമ്പൂര്‍ണ്ണ ലിസ്റ്റ് പുറത്തിറക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ വിജയമായാണ് കേന്ദ്രനേതൃത്വം കരുതുന്നത്. സ്ഥാനാർഥി നിര്‍ണയ ചര്‍ച്ചയില്‍ നിരവധി നേതാക്കളുടെ പേരുകള്‍ നേതൃത്വത്തിന് മുന്നില്‍ വന്നിരുന്നു. അവരാരും ഒട്ടും മോശമല്ലെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

'കോണ്‍ഗ്രസില്‍ അര്‍ഹതപ്പെട്ട ഒരുപാട് പേരുണ്ട്. അതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. പത്ത് വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പാണിത്.അത് മനസില്‍ വെച്ചാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തത്. സ്ഥാനാർഥിയാകാന്‍ കഴിയാത്തവര്‍ അതിന്റെ പ്രയാസങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെ അവര്‍ പാര്‍ട്ടിയെ സഹായിക്കാനായി രംഗത്തുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്'- കെ.സി. വേണുഗോപാൽ പറഞ്ഞു.

സീറ്റ് ലഭിക്കാതെ പോയതില്‍ വിഷമിക്കുന്നവര്‍ക്ക് ഒരു പോലെ ആശ്വാസവും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വിരാമവും ഇടാന്‍ കഴിയുന്ന വാക്കുകളാണവ. സ്ഥാനാര്‍ത്ഥിത്തിന് അവകാശവാദം ഉന്നയിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. യുഡിഎഫിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന നേതൃത്വത്തിന്റെ ഉറപ്പ് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടവര്‍ക്കും ആശ്വാസവും കരുതലുമാണ് സമ്മാനിക്കുന്നത്.

പത്തുവര്‍ഷം ഭരണം നടത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്തിറക്കുക എന്നതാണ് യുഡിഎഫും അതുപോലെ കോണ്‍ഗ്രസും ഒരുപോലെ ലക്ഷ്യം വെക്കുന്നത്. വിമത സ്ഥാനാര്‍ത്ഥികളുടെ ശല്യങ്ങള്‍ക്കിടയിലും ജാതിമത രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് അനുസൃതമായി മികച്ചൊരു സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താന്‍ സാധിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വിജയം കൈവരിക്കാന്‍ കെ.സി. വേണുഗോപാലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ശബരിമല സ്വര്‍ണ്ണകൊള്ള വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ സാധിച്ചതും, അക്കാര്യങ്ങള്‍ ഭരണപക്ഷത്തിനെതിരായ വോട്ടായി മാറ്റാനും കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പത്തു വര്‍ഷം ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ എല്ലാ കൊള്ളരുതായ്മകളും അഴിമതിയും ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ യുഡിഎഫിനും കോണ്‍ഗ്രസിനും സാധിച്ചു എന്നും അതെല്ലാം വോട്ടായി മാറുമെന്നും ഉറപ്പാണ്.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ സ്ത്രീ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രയോജനമാകുന്ന കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രയും, ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവുമെല്ലാം വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. കെഎസ്ആര്‍ടിസി വിഷയം തെറ്റിധരിപ്പിക്കാന്‍ എല്‍ഡിഎഫും സിപിഎമ്മും ബിജെപിയും ഒരേ അടവുകള്‍ പയറ്റുമ്പോള്‍ ഈ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ കര്‍ണാടക തെലുങ്കാന സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്. അവിടെ നടപ്പാക്കിയ ഈ പദ്ധതി വിജയ മാക്കുക മാത്രമല്ല രാജ്യത്തൊട്ടാകെ ഒരു മാതൃക സൃഷ്ടിക്കുകയാണ് ചെയ്തത്. ആ കാരണം തന്നെയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുന്‍പന്തിയില്‍ ഈ വിഷയം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത്. യുഡിഎഫുമായി നടത്തിയ ചര്‍ച്ചകളില്‍ ഘടകകക്ഷികളുടെ പൂര്‍ണ്ണപിന്തുണയും ഇതിനായി ലഭിച്ചു.

പാലക്കാട് ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ സിപിഎം ബിജെപി ബാധവും തെളിയിക്കുന്ന നിരവധി ഡീലുകളാണ് നടന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഇന്നു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിര്‍ത്തുന്നത് വഴി ആ മണ്ഡലത്തില്‍ നിന്നും സിപിഎമ്മിന്റെ വോട്ട് ബിജെപിക്ക് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ ഡീല്‍ മൂന്നു നാല് മണ്ഡലങ്ങളില്‍ നടപ്പാക്കാനും അവര്‍ തമ്മില്‍ ധാരണയായതായി വ്യക്തമായി കഴിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായ ആസൂത്രണ മികവോടെ ഒത്തൊരുമയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങിയാല്‍ അവിടെയെല്ലാം വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com