

കെ.സി. വേണുഗോപാല്‍
File image
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പൂര്‍ത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഡിസൈനിലെയും നിര്‍മാണത്തിലെയും ഗുരുതരമായ അപാകതകള്‍ കാരണം തകര്‍ന്നടിഞ്ഞ ഈ റോഡ് മുന്‍പ് തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പും നാം കാണേണ്ടതുണ്ട്. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തി സംസ്ഥാനത്തെ മന്ത്രിമാരെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെപ്പോലുള്ളവരെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന ഈ പ്രഹസനം കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ജനാധിപത്യവിരുദ്ധ സമീപനത്തിന്‍റെ ഉദാഹരണമാണ്.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം നടപടികള്‍ക്ക് മുന്‍പ് പൂര്‍ണ പിന്തുണ നല്‍കിയ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാചകവാതക ക്ഷാമത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുകയാണ്. കൊമേഴ്സ്യല്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് സിലിണ്ടറുകള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന നിര്‍ദ്ദേശം വന്നതിലൂടെ സാധാരണക്കാരുടെ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലാണ്.
രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ഇത്തരം ജീവല്‍പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഐക്യജനാധിപത്യ മുന്നണിയിലും തികഞ്ഞ ഐക്യമാണുള്ളതെന്നും, യാതൊരു തര്‍ക്കങ്ങളുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ഈ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ നേരിടുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.