

കെ.സി. വേണുഗോപാൽ എംപി
File image
ആലപ്പുഴ: അതിഥി തൊഴിലാളി ലഡുവിനും മുന്നുമക്കളോടൊപ്പം ഭാര്യയുടെ മൃതദേഹവും വിമാനത്തില്‍ ബിഹാറിലെത്തിക്കാനുള്ള ചെലവ് കെ.സി. വേണുഗോപാൽ ഏറ്റെടുത്തിരുന്നു. ബിഹാറിലേക്കുള്ള വിമാനടിക്കറ്റ് കെ.സി. വേണുഗോപാല്‍ എംപി നൽകി സഹായിച്ചിരുന്നു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറും ബിഹാര്‍ സ്വദേശിയുമായ ലഡുവിന്‍റെ ഭാര്യ സൈറ ഹാത്തൂരാണ് ആലപ്പുഴ മാന്നാറില്‍ വെച്ചു നടന്ന അപകടത്തില്‍ മരിച്ചത്.
പണമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം പോലും വാങ്ങിക്കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ലഡു. മാന്നാറിലെ ചെന്നിത്തലയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. കമ്പനിയിലെ ഉടമയെ സഹായത്തിനായി വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഭാര്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ലഡുവിന്‍റെ ആഗ്രഹം. എന്നാൽ അതെങ്ങനെ സാധ്യമാകുമെന്ന് കരുതി വിഷമിച്ചിരിക്കുന്ന സമയത്താണ് ഇവരുടെ ദുരവസ്ഥ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്നാണ് ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ ഈ വിഷയത്തില്‍ ഇടപെടുന്നത്.
ആശുപത്രി സൂപ്രണ്ടുമായി തുടർന്ന് കെ സി വേണുഗോപാൽ ഫോണിൽ സംസാരിക്കുകയും പോസ്റ്റുമോർട്ടത്തിനുശേഷം കോട്ടയത്തിന് കൊണ്ടുപോയ മൃതദേഹം സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ എംബാം ചെയ്ത ശേഷം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു.മെയ് ഒന്നിന് രാവിലെ 7ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഹൈദരാബാദിലേക്ക് അവിടെനിന്ന് പാർട്ണയിലേക്ക് എത്തിച്ചു.
മൃതദേഹം ബീഹാറിൽ എത്തിച്ചേരുമ്പോൾ അവിടെ നിന്നും അവരുടെ വീട്ടിൽ എത്തിച്ചു നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്താൻ കെ.സി. വേണുഗോപാൽ ബീഹാർ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു.