മണിപ്പൂരിലെ മുറിവുണങ്ങും മുന്‍പ് മോദി സര്‍ക്കാര്‍ വീണ്ടും വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍

''മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ കമ്പനിക്കെതിരായ ഇഡി അന്വേഷണം നാടകം മാത്രം''
K C Venugopal
K C Venugopalfile
Updated on

ചേർത്തല: മണിപ്പൂരിലെ സര്‍ക്കാര്‍ ദുഃഖവെള്ളിയും ഈസ്റ്ററും പ്രവര്‍ത്തി ദിവസമായി പ്രഖ്യാപിച്ചതിനു പിന്നില്‍ കൃത്യമായ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സി. വേണുഗോപാല്‍. കഴിഞ്ഞ 11 മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മളെയാകെ വേദനയിലാഴ്ത്തിയതാണ്. അതിന്‍റെ മുറിവ് ഉണങ്ങും മുന്‍പ് വീണ്ടും വ്രണപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് ഒരു മതവിഭാഗത്തിന്‍റെ മാത്രം പ്രശ്‌നമല്ല. ലോകത്തിനു മുഴുവന്‍ പ്രത്യാശ നല്‍കുന്ന ദിവസം പ്രവര്‍ത്തി ദിവസമായി തീരുമാനിച്ചത് അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. എങ്ങിനെ ആളുകളെ തമ്മിലടിപ്പിച്ച് രാഷ്‌ട്രീയ ലാഭം കൊയ്യാമെന്നാണ് ബിജെപി ആലോചിക്കുന്നത്. ഇത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം കൂടിയാണ്. നാഗാലാൻഡിലും ബിജെപി പയറ്റുന്നത് ഇതേ തന്ത്രമാണ്. രാജ്യത്തിന്‍റെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഭീതി വിതയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ പ്രതിഷേധത്തിന്‍റെയും സമ്മര്‍ദത്തിന്‍റെയും ഫലമായാണ് ഒടുവില്‍ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നതെന്നും കെ.സി. വേണുഗോപാല്‍ ചേര്‍ത്തലയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരായ ഇഡി അന്വേഷണം വെറും തെരഞ്ഞെടുപ്പ് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ അന്വേഷണത്തെ കാര്യമായി എടുക്കേണ്ടതില്ല. ഇത് വെറും നാടകം മാത്രമാണ്. ഇതിലെ പ്രധാന നാട്യക്കാര്‍ പ്രധാനമന്ത്രിയും നമ്മുടെ സംസ്ഥാനത്തെ മുഖ്യമന്ത്രിയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ അന്വേഷണങ്ങളുടെ പുരോഗതി എന്താണെന്നും കെ.സി ചോദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com