

പത്രങ്ങളിലെ പിആര്‍ഡി പരസ്യം; ഉമ്മൻ ചാണ്ടിയെ മരിച്ചിട്ടും വേട്ടയാടുന്നുവെന്നും ആരോപണം
ആലപ്പുഴ: പൊതുജനത്തിന്‍റെ പണം ദുരുപയോഗം ചെയ്ത ഇടതുസര്‍ക്കാരിന്‍റെ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പത്രങ്ങളില്‍ നല്‍കിയ പിആര്‍ഡി പരസ്യങ്ങളെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ആശാപ്രവര്‍ത്തകര്‍,ഡോക്ടേഴ്‌സ്, നഴ്‌സുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ കൂലിവര്‍ധനവ് ആവശ്യപ്പെടുമ്പോള്‍ അതിനോട് മുഖം തിരിക്കുന്ന സര്‍ക്കാരാണ് ഇത്തരത്തില്‍ കോടികള്‍ പ്രതിച്ഛായ നിര്‍മ്മിതിക്കായി ചെലവാക്കുന്നത്.
ഇത് ജനത്തിനറിയാം. ഈ ധൂര്‍ത്തിന് കൃത്യമായ മറുപടി പൊതുജനം തെരഞ്ഞെടുപ്പില്‍ നല്‍കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പരസ്യം നല്‍കുന്നത്. ജീവിച്ചിരുന്നപ്പോഴും മരിച്ചു കഴിഞ്ഞിട്ടും സിപിഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണ്. അതിന്‍റെ ഭാഗമാണ് കള്ളപ്രചരണം പരസ്യരൂപേണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പ്രമുഖ മലയാളം പത്രങ്ങളിൽ വാർത്തയുടെ രൂപത്തിലുള്ള രണ്ടു പേജ് പരസ്യമാണ് വ്യാഴാഴ്ച സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയം ഒരുഘട്ടം പിന്നിട്ടു. കുറച്ച് സീറ്റുകളില്‍ ധാരണയായിട്ടുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകള്‍ മുന്നണിയിലാണ് നടത്തുന്നത്. അതല്ലാതെ മാധ്യമങ്ങളില്ല. ഊഹാപോഹങ്ങളില്‍ കാര്യമില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.