മെഡിസെപ് മറ്റൊരു സ്പ്രിങ്കളര്‍ ഇടപാട്; കെ.സി. വേണുഗോപാല്‍

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരുമടക്കം മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ 31.46 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്
K.C. Venugopal says Medisep is another sprinkler deal

കെ.സി. വേണുഗോപാല്‍

File image

Updated on

കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ അമെരിക്കന്‍ കമ്പനിയായ സ്പ്രിങ്കളര്‍ക്ക് രോഗികളുടെ ഡേറ്റ കൈമാറിയതിനു സമാനമായ രീതിയിലാണ് മെഡിസെപ്പിലെ ഗുണഭോക്താക്കളുടെ വ്യക്തിവിവരങ്ങളും രോഗവിവരങ്ങളുമുള്ള സുപ്രധാന ഡേറ്റ രണ്ടു സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയതെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരുമടക്കം മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ 31.46 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. അഴിമതി മണക്കുന്ന ഈ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അമെരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളര്‍ക്ക് മലയാളികളുടെ ഡേറ്റ കച്ചവടം നടത്തിയത് വന്‍ വിവാദമാകുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. അന്ന് ഇതേക്കുറിച്ച് പഠിക്കാന്‍ മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍ ചെയര്‍മാനായ സമിതിയെ നിയോഗിക്കുകയും ഗുരുതര വീഴ്ച കണ്ടെത്തുകയും ചെയ്തു. ഡേറ്റ സംരക്ഷണവും സ്വകാര്യതയും ഉറപ്പുവരുത്തണമെന്ന് കമ്മിറ്റിയുടെ ശിപാര്‍ശ നടപ്പാക്കാതെ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ച് സര്‍ക്കാര്‍ മുഖം രക്ഷിക്കുകയാണു ചെയ്തത്.

പൊതുമേഖലാ സ്ഥാപനമായ ദി ഓറിയന്‍റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ് മെഡിസെപ് കരാര്‍ ലഭിച്ചത്. അവര്‍ അത് രണ്ടു സ്വകാര്യ സമ്പനികള്‍ക്കു കൈമാറി. ഈ കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡേറ്റ ലഭിച്ചത്. ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ മെഡി ക്ലയിമുകള്‍ വ്യാപകമായി തള്ളുകയും വെട്ടിക്കുറയ്ക്കുകയും ചെയ്ത് ജീവനക്കാരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.

ആയിരക്കണക്കിനു ജീവനക്കാരാണ് പരാതികളുമായി രംഗത്തുവന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പരമ ദ്രോഹമായി മാറിയ ഈ ഇടപാടിലെ ഒന്നാം പ്രതി പിണറായി സര്‍ക്കാര്‍ തന്നെയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com