കൊച്ചി: സംസ്ഥാനത്ത് കത്തോലിക്കാ സഭ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ നിരന്തരം ആക്രമണമുണ്ടാകുന്നത് ആശങ്കാജനകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി). സ്ഥാപനങ്ങൾക്കു സംരക്ഷണം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെസിബിസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളെജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ഉടലെടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കെസിബിസിയുടെ പ്രസ്താവന. വിദ്യാർഥിനിയുടെ കുടുംബം അനുഭവിക്കുന്ന ദുഃഖത്തിൽ പങ്കുചേരുന്നു എന്നും, എന്നാൽ, കോളെജ് കാംപസിൽ തുടരുന്ന ആസൂത്രിതമായ സംഘർഷാവസ്ഥയിൽ ആശങ്കയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
വിദ്യാർഥിനിയുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് വ്യക്തമാക്കി.