
ന്യൂഡൽഹി: കേരള എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍. ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കും. പ്രൊസ്‌പെക്ടസ് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
സ്റ്റാന്‍ഡേര്‍സൈഷേന്‍ കേരള സിലബസ് വിദ്യാര്‍ഥികളോടുള്ള വിവേചനമാണെന്നും വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ വാദിക്കുന്നു. 14 വര്‍ഷമായി തുടരുന്ന അനീതി അവസാനിപ്പിച്ച പ്രൊസ്‌പെക്ടസ് ഭേദഗതി പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നും ഹര്‍ജിയില്‍ ഉന്നയിക്കും.
സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനാലാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ തടസ ഹര്‍ജിയും നല്‍കും. സുപ്രീം കോടതിയുടെ ഉത്തരവിനെ ആശ്രയിച്ചിരിക്കും ഇനി പ്രവേശന നടപടികൾ.