കൊച്ചി: എഐ ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിച്ചു കിട്ടാനായി കെൽട്രോൺ ഹൈക്കോടതിയിൽ. പദ്ധതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജി പരിഗണിക്കുന്ന ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായാണ് സർക്കാർ പണം അനുവദിക്കുന്നത്.
രണ്ടാം ഗഡു നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു. മാർച്ച് 15നാണ് മൂന്നാം ഗഡു നൽകേണ്ടിയിരുന്നത്. ഇതിനുള്ള അനുമതി ലഭിച്ചാൽ രണ്ടും മൂന്നും ഗഡുക്കൾ ഒരുമിച്ച് നൽകാമെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, തങ്ങളുടെ വാദം കൂടി കേൾക്കാതെ അനുമതി നൽകരുതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. 145 ജീവനക്കാരാണ് പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും, തുക ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് കെൽട്രോൺ അറിയിച്ചത്. ഇതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാൻ ഹർജി ജൂൺ രണ്ടാം വാരത്തിലേക്ക് മാറ്റി.