
സംസ്ഥാനത്ത് ആറു മാസം നീളുന്ന ലഹരിവിരുദ്ധ ക്യാംപെയ്ൻ
തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് ലഹരിവിരുദ്ധ ക്യാംപെയിന്‍റെ അഞ്ചാം ഘട്ടത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2026 ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന ക്യാംപെയ്നായിരിക്കുമിത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അതാത് ജില്ലകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തും.
ആര്‍ട്ട് ഡിക്ഷന്‍ ദി വേ ഓഫ് ഇന്‍സ്പിരേഷന്‍ എന്ന പ്രോഗ്രാം കോളെജ് തലത്തില്‍ സംഘടിപ്പിക്കും. എല്ലാ ക്യാംപസുകളിലും ഒരേ സമയം പരിപാടിയുടെ ലോഞ്ചിങി മന്ത്രിമാര്‍, ജനപ്രതിധികള്‍, സിനിമാ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും. റസിഡന്‍റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് എന്‍റെ കുടുംബം ലഹരിമുക്ത കുടുംബം എന്ന പരിപാടിയ്ക്ക് തുടക്കം കുറിക്കും.
മൂന്ന് മാസത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും പരമാവധി കുടുംബങ്ങളെ ലഹരിമുക്ത കുടുംബം ആക്കുകയും ചെയ്യുന്ന റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സമ്മാനം നല്‍കും. സ്കൂള്‍ കോളേജ് തലത്തില്‍ എന്‍എസ്എസ്, എസ്പിസി, ലഹരിവിരുദ്ധ ക്ലബ്ബുകള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും, വിദ്യാഭ്യാസ വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂള്‍ തലങ്ങളില്‍ സ്കൂള്‍ പാര്‍ലമെന്‍റ് സംഘടിപ്പിക്കും. ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം എന്ന പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും രാവിലെ 11 മണിക്ക് ഓഫിസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂണ്‍ 10 മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി 13,700 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 730 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 378.375 ഗ്രാം എംഡിഎംഎയും 24.833 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.