
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്കുവേണ്ടി സുതാര്യമായ പൊതു ജീവിതം നയിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ രൂക്ഷമായ വിമർശനം ഉന്നയിക്കാൻ തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവർ മാപ്പു പറയാതെ കേരളത്തിലെ പൊതു സമൂഹം പൊറുക്കില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
കള്ളക്കഥകൾ മെനഞ്ഞ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത് രാഷ്ട്രീയ കേരളത്തിനു തന്നെ അപമാനകരമാണ്. ഒരു രാഷ്ട്രൂയ ദുരന്തമാണ് സോളാർ കേസ്. ഒരു സ്ത്രീയുടെ പരാതിയായതിനാലാണ് എഴുതി വാങ്ങിയതെന്നും അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നുമാണ് പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയെ കാണാൻ എത്തിയ മറ്റൊരു സ്ത്രീയുടെ അതി ദയനീയമായി പരിഗണിച്ചത് കണ്ടതാണ്. ജിഷ്ണു പ്രണോയിയുടെ അമ്മ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ തിരുവനന്തപുരത്തിന്‍റെ തെരുവോരങ്ങളിൽ അവരെ പിണറായി വിജയന്‍റെ പൊലീസ് വലിച്ചിഴച്ചു. കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണ് ഉള്ളതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയോട് മാപ്പു പറഞ്ഞു കൊണ്ടായിരിക്കണം മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് മൂന്നാം നാൾ പരാതിക്കാരിക്ക് ഓഫീസിലെത്തി കാണാൻ അവസരം ഒരുക്കിക്കൊടുക്കാൻ നന്ദകുമാറിന് എങ്ങനെയാണ് സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്‍റെ ഭരണത്തിന്‍റെ ഇടനാഴികളിൽ അവതാരങ്ങൾക്ക് റോൾ ഉണ്ടാകില്ലെന്ന് പറഞ്ഞ പിണറായി അധികാരമേറ്റ് മൂന്നു ദിവസത്തിനുള്ളിൽ ഒന്നാം നമ്പർ അവതാരത്തെ മൂന്നാം നാൾ ഓഫീസിൽ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങാൻ വ്യഗ്രത കാണിച്ചു. കത്തിടപാടിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമുള്ള ബന്ധം പുറത്തു കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനപ്രതിനിധിയോട് പെരുമാറുന്ന മര്യാദകളെല്ലാം മാറ്റിവച്ചാണ് അദ്ദേഹത്തെ കൂട്ടമായി വ്യക്തിഹത്യ ചെയ്തത്. ഉമ്മൻ ചാണ്ടിയോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിനപ്പുറം എന്ത് അജണ്ടയുടെ പേരിലാണ് പരാതിയുമായി സർക്കാർ മുന്നോട്ടു പോയതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കൃത്യമായ അന്വേഷണത്തിലൂടെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.