തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തില്‍ തിളച്ചുമറിയും. ഗണപതി മിത്ത് വിവാദം, താനൂര്‍ കസ്റ്റഡി മരണം, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, കെഎസ്ആർടിസി പ്രതിസന്ധി തുടങ്ങി ഭരണപക്ഷത്തിനെതിരേ ആഞ്ഞടിക്കാൻ പ്രതിപക്ഷം ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കും.
പ്രതിപക്ഷം ഉന്നയിച്ചേക്കാവുന്ന മിത്ത് വിഷയത്തില്‍ സ്പീക്കര്‍ തന്നെ പ്രതിസ്ഥാനത്തുള്ളത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടും. സഭ നിയന്ത്രിക്കേണ്ട സ്പീക്കര്‍ തന്നെ മതവിശ്വാസ വിവാദത്തില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണു സഭ ചേരുന്നന്നെത് ശ്രദ്ധേയം. ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍, ലഹരി മാഫിയ പ്രശ്നങ്ങള്‍, പൊലീസിന്റെ അനാസ്ഥ, സാമ്പത്തിക പ്രതിസന്ധി, കെഎസ്ആര്‍ടിസി പ്രതിസന്ധി, ഓണ വിപണിയിലെ വിലക്കയറ്റം, പ്ലസ് വണ്‍ സീറ്റ് ക്ഷാമം, മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ ഐജി ലക്ഷ്മണ ഉന്നയിച്ച ആരോപണം, കോളെജ് പ്രിന്‍സിപ്പല്‍ നിയമന വിവാദം, എഐ കാമറ, താനൂരിലെ കസ്റ്റഡി മരണം തുടങ്ങിയ വിഷയങ്ങളൊക്കെയും പ്രതിപക്ഷം ആയുധമാക്കും.
ഇതോടൊപ്പം, കഴിഞ്ഞ സമ്മേളനത്തിനു സമാനമായി മുഖ്യമന്ത്രി നേരിട്ടു മറുപടി പറയേണ്ട വിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന തന്ത്രം പ്രതിപക്ഷം ആവര്‍ത്തിച്ചേക്കും. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയം സഭയില്‍ ഉന്നയിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഇന്നു ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
അതേസമയം ഈ വിവാദത്തില്‍ നിന്നും തന്ത്രപരമായ അകലം പാലിക്കാനാണ് സര്‍ക്കാറിന്റെയും ഇടതുപക്ഷത്തിന്റെയും തീരുമാനം. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസ്, പ്രതിപക്ഷ നേതാവിനെതിരായ വിജിലന്‍സ് കേസ് തുടങ്ങിയവ ഉയര്‍ത്തിയാകും ഭരണപക്ഷം പ്രതിരോധം തീര്‍ക്കുക.
നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷമെത്തുന്ന രണ്ട് ബില്ലുകളും ഓര്‍ഡിനന്‍സിന് പകരമെത്തുന്ന രണ്ടു ബില്ലുകളുമുള്‍പ്പെടെ 14 സുപ്രധാന ബില്ലുകളും 2023-24 സാമ്പത്തിക വര്‍ഷത്തെ ഉപധനാഭ്യര്‍ഥനാ ബില്ലുകളും പരിഗണിക്കേണ്ടതിനാല്‍ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് സഭ നടപടികള്‍ തുടരാന്‍ തന്നെയാകും സര്‍ക്കാറിന്റെ നീക്കം. 53 വർഷത്തിനിടെ ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ സമ്മേളനം കൂടിയാണ് ഇന്നാരംഭിക്കുന്നത്.