

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ബജറ്റ് അവതരണം അവസാനവാരം
file image
തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ 16-മത് സമ്മേളനം ജനുവരി 20 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ജനുവരി അവസാനവാരമായിരിക്കും ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റാവും ഇത്.
അതേസമയം, കൊച്ചി ക്യാൻസർ റിസർച്ച് സെന്‍ററിൽ 159 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമായി. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെയാണിത്. ക്യാൻസർ സെന്‍റർ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തസ്തികകൾ.
ആശുപത്രി വിപുലീകരണത്തിന്‍റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ പറഞ്ഞു. ക്യാൻസർ സെന്‍ററിന്‍റെ ഉദ്ഘാടനം ഈ മാസം തന്നെ നടക്കും.
100 കിടക്കകളുമായാണ് സെന്‍ററിന്‍റെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഇതിനാവശ്യമായ മുഴുവൻ തസ്തികകളും സൃഷ്ടിച്ചു. അക്കാഡമിക്, നോൺ- അക്കാഡമിക് തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. എട്ട് പ്രൊഫസർ തസ്തികകളും, 28 അസിസ്റ്റന് പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്സിങ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനെജർ വരെ 18 വിഭാഗങ്ങളിലാണ് നോൺ അക്കാഡമിക് തസ്തികകളുള്ളത്. 91 സ്ഥിരം തസ്തികകളിലാണ് സ്ഥിരം നിയമനം. ഇതോടൊപ്പം 14 വിഭാഗങ്ങളിലായി 68 താത്കാലിക തസ്തികകളുമുണ്ട്. മറ്റ് ക്യാൻസർ സെന്‍ററുകളായ റീജ്യണൽ ക്യാൻസർ സെന്‍റർ, മലബാർ ക്യാൻസർ സെന്‍റർ എന്നിവയുടെ സ്റ്റാഫ് പാറ്റേൺ മാതൃകയിലാണ് കൊച്ചി ക്യാൻസർ സെന്‍ററിലും തസ്തിക നിർണയം നടത്തിയത്.
മുടങ്ങിക്കിടന്നിരുന്ന ക്യാൻസർ സെന്‍ററിന്‍റെ നിർമാണം 2021 നവംബറിൽ പുനരാരംഭിച്ച ശേഷം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി പി. രാജീവ് പറഞ്ഞു. പ്രധാന ഉപകരണങ്ങൾ സ്ഥാപിച്ചു. ചികിത്സയ്ക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാൻ 11.34 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അമിനിറ്റി സെന്‍ററും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കും.
മധ്യകേരളത്തിലെ ഏറ്റവും വലുതും, അത്യാധുനിക ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്ള കാന്‍സര്‍ സെന്ററാണ് ഉദ്ഘാടനത്തിന് സജ്ജമാകുന്നതെന്നു വീണാ ജോർജ് ചൂണ്ടിക്കാട്ടി. മധ്യകേരളത്തിലെ രോഗികള്‍ക്ക് ദൂരയാത്രകളില്ലാതെ സമഗ്രവും ആധുനികവുമായ ക്യാന്‍സര്‍ പരിചരണം ലഭ്യമാക്കുക എന്നതാണ് മുഖ്യലക്ഷ്യം. രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയ, അത്യാധുനിക ക്യാന്‍സര്‍ ചികിത്സയും ഗവേഷണവും വരെ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും സമയനഷ്ടവും കുറയ്ക്കാം- മന്ത്രി പറഞ്ഞു