
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സ്കൂളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്ത്- അഭിമുഖ പരീക്ഷ അനുവദിക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ രംഗത്തു ചില സ്കൂളുകൾ കച്ചവട താത്പര്യത്തോടെ പ്രവർത്തിക്കുന്നുണ്ട്. അത്തരം സ്കൂളുകൾക്കെതിരേ സർക്കാർ കർശനനടപടി സ്വീകരിക്കും. അവിടങ്ങളിൽ ബാലപീഡനമാണു നടക്കുന്നത്. കുട്ടികൾക്കു പിന്നാലെ രക്ഷകർത്താവിനും അഭിമുഖപരീക്ഷയുണ്ട്. ഇതൊന്നും അംഗീകരിക്കാനാവില്ല. ഒന്നാം ക്ലാസിൽ അക്കാഡമിക പഠനം ആവശ്യമാണോയെന്നതാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത്. പാഠപുസ്തകവും വേണ്ട, എൻട്രൻസ് പരീക്ഷയും വേണ്ട, അവൻ സന്തോഷത്തോടുകൂടി സ്കൂളിൽ വരട്ടെ, അവൻ പ്രകൃതിയെ മനസിലാക്കട്ടെ, അവൻ ഭരണഘടനയുടെ കാര്യങ്ങൾ മനസിലാക്കട്ടെ. അതെല്ലാം മനസിൽ കേറുന്ന സമയം ഈ ഒന്നാം ക്ലാസുകളിലോക്കെയാണെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നാം ക്ലാസുകളിൽ ഒരു സിലബസും ഇല്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
ഒന്നാം ക്ലാസിലേക്കുള്ള അപേക്ഷ നിഷേധിക്കുന്നത് ഭരണഘടനയ്ക്കും ബാലാവകാശ നിയമങ്ങൾക്കും എതിരാണ്. സർക്കാർ സ്കൂൾ, സ്വകാര്യ സ്കൂൾ ഏതായാലും പിടിഎ ഫീസ് വാങ്ങുന്നതു കുറച്ച് കൂടുതലാണ്. ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങൾ ഉണ്ടെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം സ്കൂളുകൾക്കെതിരേ കർശന നടപടിയെടുക്കും. അംഗീകാരം ഇല്ലാത്ത സ്കൂളുകൾ നിരവധിയാണെന്നും മന്ത്രി സൂചിപ്പിച്ചു.